മലപ്പുറം: വെൽഫെയർ പാർട്ടിയുമായുള്ള സഖ്യ വിഷയത്തിൽ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്. വൽഫെയർ പാർട്ടിയുമായി സഖ്യമില്ല എന്നത് പാർട്ടിയുടെ പ്രഖ്യാപിത നിലപാട് ആണെന്നും രാഷ്ട്രീയ വിജയത്തിന് ആദർശപരമായ വിട്ട് വീഴ്ച്ച ഉണ്ടാകില്ലന്നും പി.കെ ഫിറോസ് പറഞ്ഞു. പാണക്കാട് നടന്ന യൂത്ത് ലീഗ് ഭാരവാഹിയോഗത്തിൽ നിയമസഭയിലെ സീറ്റ് സംവരണവും ചർച്ചയായി.
വിജയ സാധ്യത കുറവുള്ള സീറ്റുകളിൽ ഫെൽഫെയർ പാർട്ടിയടക്കമുള്ളവരുമായി പ്രാദേശിക തലത്തിൽ അടവുനയമാകാമെന്ന ചർച്ച മുസ്ലിം ലീഗിൽ ചൂടുപിടിക്കുന്നതിനിടെയാണ് കടുത്ത നിലപാടുമായി യൂത്ത് ലീഗ് രംഗത്തു വരുന്നത്. ജമാഅത്തെ ഇസ്ലാമിയുമായോ ഫെൽഫയർ പാർട്ടിയുമായോ യാതൊരു വിധരാഷ്ട്രീയ സഖ്യമോ അടവുനയമോ ആവശ്യമില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.
പാർട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിപരീതമായ രാഷ്ട്രീയ സാഹചര്യമില്ലെന്നും യൂത്ത് ലീഗ് വ്യക്തമാക്കി. പാണക്കാട് നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിന് പുറമെ, നിയമസഭാ തിരഞ്ഞെടുപ്പുകളിലും കൃത്യമായ പ്രാതിനിധ്യം കിട്ടണമെന്ന് ആവശ്യമുയർന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ യൂത്ത് ലീഗിന് കൂടുതൽ സീറ്റ്കളിൽ പ്രാതിനിധ്യം ലഭിക്കണമെന്ന ആവശ്യം നേതൃത്വത്തെ അറിയിക്കാനും യോഗത്തിൽ തീരുമാനമായി.